കൊല്ലം : ശബരിമല സ്വർണപ്പാളി കേസിൽ മൂന്നാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ റിമാൻഡ് കാലാവധി ജനുവരി അഞ്ചുവരെ നീട്ടി.
റിമാൻഡ് നീട്ടുന്നതിനെ പ്രതിഭാഗം അഭിഭാഷകർ എതിർത്തു. റിമാൻഡ് റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നായിരുന്നു വാദം. അന്വേഷണ പുരോഗതി രേഖപ്പെടുത്തിയിട്ടില്ലെന്നും ചുണ്ടികാണിച്ചു. എന്നാൽ രഹസ്യസ്വഭാവത്തോടെയുള്ള അന്വേഷണമായതിനാൽ റിമാൻഡ് റിപ്പോർട്ടിൽ വിവരങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നു പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് കൊല്ലം വിജിലൻസ് കോടതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. എ.പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരിക്കുമ്പോൾ ബോർഡ് അംഗമായിരുന്ന ശങ്കരദാസിനും അഡ്വ. വിജയകുമാറിനും എതിരെ അന്വേഷണം ഇല്ലാത്തതെന്തെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.